Logo

WeBible

Job 23

23 / 42
1

അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2

ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.

3

അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.

4

ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

5

അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

6

അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.

7

അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.

8

ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.

9

വടക്കു അവൻ പ്രവൎത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

10

എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.

11

എന്റെ കാലടി അവന്റെ ചുവടു തുടൎന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

12

ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.

13

അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പൎയ്യം അവൻ അനുഷ്ഠിക്കും.

14

എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവൎത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.

15

അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓൎത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.

16

ദൈവം എനിക്കു ധൈൎയ്യക്ഷയം വരുത്തി, സൎവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

17

ഞാൻ പരവശനായിരിക്കുന്നതു അന്ധകാരംനിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

Job 23